മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ ‘ദൃശ്യം’ മൂന്നാം ഭാഗത്തിലൂടെ വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങുന്നു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘ദൃശ്യം 3’യുടെ ട്രെയിലർ പുറത്തിറങ്ങിയതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമുയർന്നു. ആവേശവും കൗതുകവും നിറഞ്ഞ ഡയലോഗുകൾ കൊണ്ട് സമ്പന്നമായ ട്രെയിലർ, ഇത്തവണത്തെ വരവ് ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന സൂചനയാണ് നൽകുന്നത്.
ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചതോടെ കേരള പ്രീ-സെയിലിൽ മാത്രം കളക്ഷൻ രണ്ട് കോടി കവിഞ്ഞതായി സൗത്ത് ഇന്ത്യ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കിയ ദൃശ്യം പരമ്പരയുടെ മൂന്നാം ഭാഗം റിലീസിന് മുന്നേ തന്നെ പഴയ റെക്കോർഡുകൾ പലതും തിരുത്തിക്കുറിക്കുമെന്നാണ് സൂചന.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-നാണ് തിയറ്ററുകളിൽ എത്തുന്നത്. ഏപ്രിൽ 2-ന് നിശ്ചയിച്ചിരുന്ന ആഗോള റിലീസ് പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് മെയ് മാസത്തിലേക്ക് മാറ്റുകയായിരുന്നു. ചിത്രത്തിന് സെൻസർ ബോർഡിൽ നിന്ന് യു/എ (13+) സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
തന്റെ കുടുംബത്തെ സംരക്ഷിക്കാൻ നാലാം ക്ലാസുകാരന്റെ കൂർമ്മബുദ്ധി ഉപയോഗിച്ച് നിയമത്തെ നേരിടുന്ന ജോർജുകുട്ടി ഇത്തവണ കൂടുതൽ പ്രതിസന്ധിയിലാണെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. മൂന്നാം ഭാഗം വൈകാരികമായ മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്ഥർ അനിൽ, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ആഗോള തിയട്രിക്കൽ, ഡിജിറ്റൽ റൈറ്റുകൾ പനോരമ സ്റ്റുഡിയോസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പെൻ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ഏകദേശം 100 കോടിയോളം രൂപ ചിത്രത്തിൽ നിക്ഷേപിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യും.
