കുറഞ്ഞ ചെലവിൽ തായ്‌ലൻഡ് സന്ദർശിക്കാമെന്ന വാഗ്ദാനത്തിൽ വീണ് സ്വപ്നയാത്രയ്ക്കെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കൾക്ക് പട്ടായയിൽ നേരിടേണ്ടി വന്നത് അതിക്രൂരമായ അനുഭവങ്ങൾ. തടങ്കലിൽ വച്ച് ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ബന്ധുക്കളിൽ നിന്ന് ലക്ഷങ്ങൾ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ മൂന്ന് ഇന്ത്യക്കാരെ തായ്‌ലൻഡ് പൊലീസ് രക്ഷപ്പെടുത്തി.
കേസിൽ ഉൾപ്പെട്ട അഞ്ച് ഇന്ത്യൻ പൗരന്മാരെ ചൊവ്വാഴ്ച ബാങ്കോക്കിൽ നിന്ന് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പ്രവർത്തിച്ച പാകിസ്താൻ സ്വദേശികളായ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
അവതാർ സിങ്, ജഗ്ജിത് സിങ്, രാംബാലക് കുമാർ, സുഖ്ബീർ സിങ്, കുൽറ സിങ് എന്നിവരാണ് ബാങ്കോക്കിലെ ക്ലോങ് താൻ മേഖലയിലെ ഹോട്ടലിൽ നിന്ന് തായ് പൊലീസിന്റെ പിടിയിലായത്. തായ്‌ലൻഡിൽ നിന്ന് രക്ഷപ്പെടാൻ വിമാനത്താവളത്തിലേക്ക് പോകാൻ കാത്തുനിൽക്കവേയാണ് ഇവർ അറസ്റ്റിലായത്.
23നും 26നും ഇടയിൽ പ്രായമുള്ള മൂന്ന് യുവാക്കളാണ് തട്ടിപ്പിനിരയായത്. ഏഴ് ദിവസത്തെ കുറഞ്ഞ ചെലവിലുള്ള ടൂർ പാക്കേജ് വാഗ്ദാനം ചെയ്താണ് സംഘം ഇവരെ തായ്‌ലൻഡിലേക്ക് ആകർഷിച്ചത്. പാക്കേജിനായി ഏകദേശം 70,000 ബട്ട് (ഏകദേശം രണ്ട് ലക്ഷം രൂപ) വീതം ഇവർ നൽകിയിരുന്നു. ജൂലൈ 21ന് ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിലിറങ്ങിയ യുവാക്കളെ തട്ടിപ്പുസംഘം തന്ത്രപരമായി തടങ്കലിലാക്കുകയായിരുന്നു.
പട്ടായയിലെ ബാങ് ലമുങ് ജില്ലയിലുള്ള രണ്ടുനില വീട് തായ് പൊലീസ് റെയ്ഡ് ചെയ്യുമ്പോൾ കൈകാലുകളും വായയും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു യുവാക്കൾ. ആഴ്ചകളോളം നീണ്ട തടങ്കലിൽ ഇവർ ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയായി.
ദിവസവും യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി മർദിക്കുകയും ആഹാരവും ശൗചാലയ സൗകര്യവും നിഷേധിക്കുകയും ചെയ്തു. 2.4 ദശലക്ഷം ബട്ട് (ഏകദേശം 70 ലക്ഷം രൂപ) മോചനദ്രവ്യം ആവശ്യപ്പെട്ട് ഇന്ത്യയിലുള്ള കുടുംബങ്ങളെ ഫോൺ വിളിക്കാൻ ഇവർ നിർബന്ധിതരായി. ബന്ധുക്കളെ വിഡിയോ കോൾ വഴി ഭയപ്പെടുത്താൻ ഒരു യുവാവിന്റെ ശരീരത്തിൽ ചുവന്ന പെയിന്റ് ഒഴിച്ച് ഗുരുതരമായി പരിക്കേറ്റതായി വരുത്തിത്തീർക്കുകയും ചെയ്തു.
യുവാക്കളുടെ ബന്ധുക്കൾ തായ് പൊലീസുമായി ബന്ധപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. തങ്ങളുടെ ലൊക്കേഷൻ മറച്ചുവെക്കാൻ തട്ടിക്കൊണ്ടുപോയ സംഘം ദുബായിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറാണ് ഉപയോഗിച്ചതെങ്കിലും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊലീസ് തടങ്കൽ കേന്ദ്രം കണ്ടെത്തുകയായിരുന്നു. പൊലീസെത്തുന്നതിന് തൊട്ടുമുമ്പ് ചില പ്രതികൾ ബൈക്കുകളിൽ രക്ഷപ്പെട്ടിരുന്നു.
ദുബായിൽ ഇരുന്ന് പ്രവർത്തിക്കുന്ന സൂത്രധാരൻ ക്രിപ്‌റ്റോകറൻസി വഴിയാണ് മോചനദ്രവ്യം കൈപ്പറ്റാൻ പദ്ധതിയിട്ടിരുന്നത്. വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് വ്യാജ ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോകുന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളുടെ പുതിയ തന്ത്രമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വ്യാജ ടൂർ പാക്കേജുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
