മുംബൈ: പ്രസവ ശസ്ത്രക്രിയക്കിടെ സർജിക്കൽ ഗ്ലൗസുകളും പേപ്പർ വൈപ്പുകളും വയറിനുള്ളിൽ മറന്നുവെച്ചതിനെ തുടർന്ന് 19കാരി അതീവ ഗുരുതരാവസ്ഥയിൽ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിലാണ് സംഭവം. സന്ധ്യ സൂരജ് ഗെയ്ക്‌വാദ് എന്ന യുവതിയാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
ഓഗസ്റ്റ് 1-നാണ് സന്ധ്യയെ പ്രസവത്തിനായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതും. പ്രസവത്തിനു ശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ചെങ്കിലും യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാനിംഗിലാണ് വയറിനുള്ളിൽ ശസ്ത്രക്രിയാ വസ്തുക്കൾ കണ്ടെത്തിയത്.
പിന്നീട് പൂനെയിലെ സസൂൺ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് സർജിക്കൽ ഗ്ലൗസുകളും പേപ്പർ വൈപ്പുകളും പുറത്തെടുത്തത്. മെഡിക്കൽ ടീമിന്റെ ഗുരുതരമായ അനാസ്ഥയാണ് മകളുടെ ജീവൻ അപകടത്തിലാക്കിയതെന്നും പ്രസവിച്ചു കിടക്കുന്ന കുഞ്ഞിനെ എടുത്തുയർത്താൻ പോലും യുവതിക്ക് കഴിയുന്നില്ലെന്നും കുടുംബം ആരോപിച്ചു. വീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് രംഗത്തെത്തിയിട്ടുണ്ട്.
#MedicalNegligence #MaharashtraNews #BeedDistrictHospital #SurgicalMistake #HealthNews #PuneNews #ShockingNews
