കൊച്ചി: നഗരത്തിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ഉന്നത പ്രൊഫഷണലുകൾക്കും സിനിമാപ്രവർത്തകർക്കും വലിയ തോതിൽ മാരക ലഹരിമരുന്നുകൾ എത്തിച്ചുനൽകുന്ന ലഹരി വിപണന ശൃംഖലയിലെ പ്രധാനികൾ കൊച്ചിയിൽ പിടിയിലായി. പൊലീസിന്റെ പ്രത്യേക ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക പരിശോധനയിലാണ് പ്രതികളായ അമൽ ജോർജ്, അഭിജിത്ത് എന്നിവർ അറസ്റ്റിലായത്.
ചേരാനല്ലൂരിൽ ഒരു വീട് വാടകയ്ക്കെടുത്ത് താമസിച്ച് വരികയായിരുന്നു പ്രതികൾ. ഈ വീട് കേന്ദ്രീകരിച്ചായിരുന്നു ലഹരിമരുന്നുകളുടെ വൻതോതിലുള്ള വിപണനം. വിവിധ സ്ഥലങ്ങളിൽ നിന്നും മൊത്തമായി ലഹരിമരുന്ന് എത്തിച്ച ശേഷം, കൊച്ചിയിലെ പ്രീമിയം കസ്റ്റമേഴ്സിനും ഹൈ പ്രൊഫൈൽ ആളുകൾക്കും ആവശ്യാനുസരണം നേരിട്ട് എത്തിച്ചുനൽകുന്നതായിരുന്നു ഇവരുടെ പ്രവർത്തനരീതി.
അറസ്റ്റിലായവരിൽ അമൽ ജോർജ് മുൻപും വലിയ തോതിൽ ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതിയാണ്. ഒരു വർഷം മുമ്പ് 250 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (MDMA) ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ആവശ്യക്കാർ പ്രധാനമായും ലഹരിമരുന്നിനായി ബന്ധപ്പെട്ടിരുന്നത് രണ്ടാമത്തെ പ്രതിയായ അഭിജിത്തിനെയായിരുന്നു. ലഹരി ഇടപാടുകൾക്കായി വരുന്ന പണം മുഴുവൻ അഭിജിത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് കൈമാറിയിരുന്നത്. ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായാണ് പൊലീസ് നൽകുന്ന സൂചന.
പ്രതികൾ പിടിയിലായതോടെ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉന്നത ലഹരി ശൃംഖലയുടെ നിർണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. സിനിമാ-സീരിയൽ മേഖലയിലുള്ളവരും പ്രമുഖ ഡോക്ടർമാരും ഇവരിൽ നിന്ന് സ്ഥിരമായി ലഹരി വാങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികൾ ആർക്കൊക്കെയാണ് ലഹരിമരുന്ന് എത്തിച്ചു നൽകിയതെന്ന കാര്യം കണ്ടെത്താൻ പൊലീസ് കൃത്യമായ അന്വേഷണത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി പ്രതികളുടെ മൊബൈൽ ഫോൺ കോളുകളും, സോഷ്യൽ മീഡിയ അക്കൗണ്ടുകളും, ബാങ്ക് ഇടപാടുകളും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. വരും ദിവസങ്ങളിൽ ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രമുഖർ വലയിലാകുമെന്നാണ് സൂചന.
