Image credit - social media
ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കുള്ള മുണ്ടൂർ ബാരികെ ഗ്രാമത്തിൽ കൗതുകമുണർത്തുന്ന ഒരു അപൂർവ്വ വിവാഹം നടന്നു. വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ ആനന്ദ്, സരോജ എന്നീ രണ്ട് വ്യക്തികളുടെ ആത്മാക്കൾ തമ്മിലുള്ള വിവാഹമാണ് (പ്രേത കല്യാണം) ഇരു കുടുംബാംഗങ്ങളും ചേർന്ന് നടത്തിയത്. ഈ പ്രദേശങ്ങളിൽ നിലനിൽക്കുന്ന ശക്തമായ പരമ്പരാഗത വിശ്വാസങ്ങളുടെ ഭാഗമായാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. അന്തരിച്ച ആത്മാക്കൾക്ക് ശാന്തി നൽകുന്നതിനും, കുടുംബത്തിൽ തുടർച്ചയായുണ്ടാകുന്ന നിർഭാഗ്യങ്ങളിൽ നിന്നും ദോഷങ്ങളിൽ നിന്നും മുക്തി നേടുന്നതിനുമാണ് ഈ ആചാരം പ്രധാനമായും നടത്തുന്നത്.
കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, കുട്ടികളുണ്ടാകുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, യുവാക്കൾക്ക് അനുയോജ്യമായ വിവാഹാലോചനകൾ വരാതിരിക്കുക എന്നിങ്ങനെ ആനന്ദിന്റെ കുടുംബം വർഷങ്ങളായി നിരന്തരമായ പല പ്രശ്നങ്ങളും നേരിടുകയായിരുന്നു. ഇതിന് പിന്നിലെ കാരണം കണ്ടെത്താനായി അവർ ഒരു ജ്യോത്സ്യനെ സമീപിച്ചു. തുടർന്ന് നടത്തിയ ‘പ്രശ്ന ചിന്തന’യിലാണ്, ആനന്ദ് അവിവാഹിതനായി മരിച്ചതിനാൽ അദ്ദേഹത്തിന്റെ ആത്മാവ് ശാന്തി കിട്ടാതെ അലയുകയാണെന്നും, കുടുംബത്തിന്റെ കഷ്ടപ്പാടുകൾക്ക് കാരണം ഇതാണെന്നും ജ്യോത്സ്യൻ വിലയിരുത്തിയത്. ഈ ദോഷം പരിഹരിക്കാനായി കുടുംബം ഒടുവിൽ ‘ആത്മാക്കളുടെ വിവാഹം’ നടത്താൻ തീരുമാനിക്കുകയും, ആനന്ദിന്റെ ആത്മാവിനെ അദ്ദേഹത്തിന്റെ അമ്മാവന്റെ മകളായ സരോജയുടെ ആത്മാവുമായി പ്രതീകാത്മകമായി വിവാഹം കഴിപ്പിക്കുകയുമായിരുന്നു.
പ്രാദേശികമായി ‘കുലേത മദിമേ’ എന്നറിയപ്പെടുന്ന ആത്മാക്കളുടെ വിവാഹം തുളുനാടിന്റെ ചില ഭാഗങ്ങളിൽ നിലനിൽക്കുന്ന ഒരു പരമ്പരാഗത ആചാരമാണ്. സാധാരണ ഹിന്ദു വിവാഹങ്ങളോട് ഏറെ സാമ്യമുള്ള രീതിയിലാണ് ഈ ചടങ്ങും നടക്കുന്നത്. ഇത്തരം വിവാഹങ്ങൾ നടത്തുന്നതിൽ പരിചയസമ്പന്നനായ ധർമ്മപാല ഷേണി എന്ന പുരോഹിതനാണ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചത്. മൺമറഞ്ഞുപോയ രണ്ട് പേരുടെയും കുടുംബാംഗങ്ങളാണ് ചടങ്ങുകളിൽ വധൂവരന്മാരെ പ്രതിനിധീകരിച്ച് ആചാരപൂർവ്വം പങ്കെടുത്തത്.
സാധാരണ വിവാഹം പോലെ പെണ്ണുകാണൽ ചടങ്ങോടെയാണ് ഇതിന്റെയും തുടക്കം കുറിച്ചത്. തുടർന്ന് നിശ്ചയവും വിവാഹത്തിന് തലേന്ന് മൈലാഞ്ചി ഇടീൽ ചടങ്ങും നടന്നു. വിവാഹദിവസം പ്രതീകാത്മക രൂപങ്ങൾക്ക് പുതിയ വസ്ത്രങ്ങൾ സമർപ്പിക്കുകയും, പൂക്കൾ കൊണ്ടുള്ള സാരി കൈമാറുകയും ചെയ്തു. പെൺകുട്ടിയെ ധാരയോട് കൂടി കന്യകാദാനം ചെയ്യുന്ന ‘ധാരെ’, താലിചാർത്തുന്ന ‘മാംഗല്യ ധാരണെ’ ഉൾപ്പെടെയുള്ള എല്ലാ പ്രധാന ചടങ്ങുകളും ഈ കുടങ്ങളെ സാക്ഷിനിർത്തിയാണ് നിർവ്വഹിച്ചത്.
ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് പകരം, മനുഷ്യന്റെ തലയുടെ വലിപ്പമുള്ള രണ്ട് മൺകുടങ്ങളാണ് വധൂവരന്മാരെ പ്രതിനിധീകരിക്കാൻ ഇവിടെ ഉപയോഗിച്ചത്. രണ്ട് ആത്മാക്കളെ പ്രതീകവൽക്കരിക്കുന്നതിനായി ഈ കുടങ്ങളിൽ കണ്ണുകളും മറ്റും വരച്ചുചേർത്തിരുന്നു. ചടങ്ങുകൾ പൂർത്തിയായ ശേഷം ഈ കുടങ്ങൾ വീടിനുള്ളിലേക്ക് മാറ്റുകയും, അതിനുശേഷം ബന്ധുക്കൾക്കും അതിഥികൾക്കുമായി വിഭവസമൃദ്ധമായ സദ്യ നൽകുകയും ചെയ്തു.
