വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരായ മുൻ പ്രസ്താവനകളിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത് വീണ്ടും രംഗത്ത്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ആശയങ്ങൾ പൂർണമായി ഉൾക്കൊണ്ട് ഒരു ‘സംഘിയാകാനും’, ‘ഉണർന്ന ഹിന്ദുവായി’ മാറാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് കങ്കണ വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ (X) പുറത്തുവിട്ട പുതിയ വീഡിയോ സന്ദേശത്തിലാണ് കങ്കണ തന്റെ നിലപാട് വ്യക്തമാക്കിയത്.
“എന്റെ മുന്നിൽ വഴി കൊട്ടിയടയ്ക്കപ്പെടുന്നത് എന്തുകൊണ്ട്?”
താൻ മുമ്പ് ഒരു ‘മിതവാദിയായ ഹിന്ദു’ ആയിരുന്നുവെന്നും എന്നാൽ ഇപ്പോൾ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ആശയങ്ങൾ പൂർണമായി സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും മാണ്ഡിയിൽ നിന്നുള്ള ലോക്സഭാ അംഗമായ കങ്കണ തുറന്നുപറഞ്ഞു.
“അതെ, ഞാൻ മുമ്പ് ഒരു മിതവാദിയായ ഹൈന്ദവ വിശ്വാസിയായിരുന്നു. എന്നാൽ ഇന്ന് ആളുകൾ ‘എപ്പോഴാണ് നീ ഒരു സംഘിയായത്?’ എന്ന് ചോദിക്കുമ്പോൾ, എനിക്ക് ഒരു സംഘിയാകാനാണ് ആഗ്രഹമെന്ന് ഞാൻ പറയുന്നു. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ആശയങ്ങളെ തോളിലേറ്റാനും, ഹൈന്ദവരെ ഉണർത്തുന്ന ആ പ്രത്യയശാസ്ത്രത്തിലേക്ക് മാറാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.”
തന്റെ പഴയകാല പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് വിമർശിക്കുന്നവർക്ക് മറുപടിയായി, തനിക്ക് മാറാണമെന്ന് ആഗ്രഹമുണ്ടെങ്കിൽ എന്തുകൊണ്ട് ആ വഴി അടയ്ക്കപ്പെടുന്നുവെന്നും ഹിന്ദു പെൺകുട്ടികളുടെ കാര്യത്തിൽ സമൂഹം ഇരട്ടത്താപ്പാണ് പുലർത്തുന്നതെന്നും കങ്കണ ആരോപിച്ചു.
സിനിമാ മേഖലയിലെ നടിമാർക്കെതിരെ വിമർശനം
വിവാഹത്തിലൂടെയോ സൗഹൃദത്തിലൂടെയോ ‘ഇസ്ലാമിസ്റ്റുകളുമായി’ ബന്ധം സ്ഥാപിക്കുമ്പോൾ ചില അഭിനേതാക്കളുടെ ചിന്താഗതികൾ മാറുകയും അവർ കൂടുതൽ തീവ്രനിലപാടുകാരോ ഇടതുപക്ഷക്കാരോ ആയി മാറുകയും ചെയ്യുന്നുണ്ടെന്ന് കങ്കണ കുറ്റപ്പെടുത്തി. എന്നാൽ ഭരണഘടന ഏത് മതവും പ്രത്യയശാസ്ത്രവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതിനാൽ അതൊരു പ്രശ്നമായി കാണുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ, സി.ജെ.പി (CJP) പ്രസ്ഥാനത്തെ പിന്തുണച്ച ബോളിവുഡ് നടി സൊനാക്ഷി സിൻഹയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് കങ്കണ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. “ഹാഫ് പാന്റുകളും തലതിരിച്ച തൊപ്പിയും ധരിച്ച് പോക്കറ്റടിയന്മാരെ പോലെ വസ്ത്രം ധരിക്കുന്ന സിനിമ മേഖലയിലെ ഹിന്ദു യുവതി” എന്ന് കുറിച്ചായിരുന്നു കങ്കണയുടെ ആക്രമണം. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി പുതിയ വീഡിയോ പുറത്തുവന്നത്.
ജൂലൈ 20-ന് നടന്ന പാർലമെന്റ് മാർച്ചിന് ശേഷം, ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത പുതിയ തലമുറയെ ‘ജനറേഷൻ ഗട്ടർ’ എന്ന് കങ്കണ വിളിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെയും സോഷ്യൽ മീഡിയയിലൂടെ കങ്കണ രൂക്ഷമായി വിമർശിച്ചിരുന്നു.
