കോഴിക്കോട്: പേരാമ്പ്ര ബിആർസിയിലെ (BRC) അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. കേസിന്റെ വിവിധ വശങ്ങൾ അന്വേഷിക്കുന്നതിനായി നാലംഗ പ്രത്യേക സമിതിയെ വകുപ്പ് ചുമതലപ്പെടുത്തി. എസ് എസ് കെ (Samagra Shiksha Kerala) സ്റ്റേറ്റ് അഡീഷണൽ പ്രോജക്ട് ഡയറക്ടർ എ.കെ. ഷൈൻമോനാണ് അന്വേഷണ ചുമതല.
കേസുമായി ബന്ധപ്പെട്ട് പേരാമ്പ്ര ബിആർസിയിലും സമീപ പ്രദേശങ്ങളിലെ ബിആർസികളിലും സമിതി നേരിട്ടെത്തി വിശദമായ പരിശോധന നടത്തും. അന്വേഷണം പൂർത്തിയാക്കി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.
വകുപ്പുതല പരിശോധനയും അന്വേഷണവും
-
തുടരാൻ സഹായം ലഭിച്ചോ?: ലഹരിക്കേസിൽ അറസ്റ്റിലാവുകയോ പ്രതി ചേർക്കപ്പെടുകയോ ചെയ്ത കാവ്യ, കീർത്തന, നീഷ്മ എന്നീ അധ്യാപികമാർക്ക് ബിആർസിയിൽ ജോലിയിൽ തുടരുന്നതിനായി ഉദ്യോഗസ്ഥ തലത്തിലോ മറ്റോ ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്നത് സമിതി പ്രധാനമായും പരിശോധിക്കും.
-
യൂപിഐ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം: പ്രതികളുടെ ബാങ്ക്, യൂപിഐ (UPI) അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
-
ചോദ്യം ചെയ്യൽ ശക്തമാക്കും: അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് വൻതുക കൈമാറിയ ആളുകളെ കണ്ടെത്തി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
