ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വൻ വിജയം തന്റെ ജീവിതത്തിലും കരിയറിലും ഉണ്ടാക്കിയ കടുത്ത മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ പ്രഭാസ്. ‘ബാഹുബലി ദ് ടോർച്ച്ബെയറർ’ എന്ന ഡോക്യുമെന്ററിയിലാണ് താരം തന്റെ കരിയറിലെ ഏറ്റവും കഠിനമായ ആ കാലഘട്ടത്തെക്കുറിച്ച് മനസ്സ് തുറന്നത്.
ഈ സിനിമയോടെ തെലുങ്ക് സിനിമയുടെ ബിസിനസ് ഒറ്റരാത്രി കൊണ്ട് മാറിമറിഞ്ഞെന്നും, അടുത്തതായി എന്ത് ചെയ്യണമെന്ന ചിന്ത കാരണം രണ്ടുമൂന്ന് വർഷത്തോളം തനിക്ക് ശരിയായി ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും പ്രഭാസ് വെളിപ്പെടുത്തി.
ബാഹുബലി തന്റെ കരിയറിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കവെ, അടുത്ത ചിത്രമായ ‘സാഹോ’ ഉത്തരേന്ത്യയിൽ നേടിയ കളക്ഷനെക്കുറിച്ചും പ്രഭാസ് ഓർത്തു:’സാഹോ’യുടെ ആദ്യദിന കളക്ഷൻ വടക്കേ ഇന്ത്യയിൽ മാത്രം ഏകദേശം 26 കോടി രൂപയായിരുന്നു.ആ സമയത്ത് അത് തന്നെ സംബന്ധിച്ച് തികച്ചും ഞെട്ടിക്കുന്ന ഒരു സംഖ്യയായിരുന്നു. എന്നാൽ ഇതിന്റെ മുഴുവൻ ക്രെഡിറ്റും ബാഹുബലിക്കുള്ളതാണ്.മറ്റ് ഭാഷകളിൽ തന്റെ ചിത്രങ്ങൾക്ക് ലഭിച്ച ഈ വൻ തുടക്കം ബാഹുബലി എന്ന ഒറ്റ സിനിമ കാരണം മാത്രമാണ് സംഭവിച്ചതെന്നും പ്രഭാസ് വ്യക്തമാക്കുന്നു.
“ബാഹുബലിക്ക് മുൻപ് എന്റെ സിനിമകളുടെ ബജറ്റ് വെറും 20 മുതൽ 40 കോടി രൂപ വരെ മാത്രമായിരുന്നു. എന്നാൽ അതിനുശേഷം വന്ന സാഹോ, രാധേ ശ്യാം എന്നീ ചിത്രങ്ങളുടെ വലിയ ബജറ്റുകൾ സാധ്യമായത് ബാഹുബലി സമ്മാനിച്ച സാമ്പത്തിക സ്വാതന്ത്ര്യം കൊണ്ട് മാത്രമാണ്.” – പ്രഭാസ്
എന്നാൽ ഈ വിജയം തന്നിൽ അടിച്ചേൽപ്പിച്ച ഉത്തരവാദിത്വം ചെറുതായിരുന്നില്ലെന്ന് താരം പറയുന്നു. ബാഹുബലിക്ക് ശേഷം ഒരു മികച്ച സിനിമ തിരഞ്ഞെടുക്കുക എന്നത് കരിയറിലെ ഏറ്റവും സമ്മർദ്ദമേറിയ കാലഘട്ടമായിരുന്നു.
“ഇനി അടുത്തത് എന്താണ്? ബാഹുബലി പോലെ വൈകാരികത നിറഞ്ഞ ഒരു ഡ്രാമ വേണോ? അതോ അതിനേക്കാൾ വലിയൊരു വിഷ്വൽ വണ്ടർ വേണോ എന്നത് ഒരു ചോദ്യചിഹ്നമായി. പക്ഷേ അത്തരം സിനിമകൾ ചെയ്യാൻ രാജമൗലി വേണമായിരുന്നു,” പ്രഭാസ് പറയുന്നു. ഒടുവിൽ ഒരു പ്രണയകഥ ചെയ്യാമെന്ന് തീരുമാനിക്കവെ പ്രശാന്ത് നീൽ, നാഗ് അശ്വിൻ തുടങ്ങിയ സംവിധായകരുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
#bahubali#cenema#prabhas#actor
