തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ഓഫീസിൽ ജ്യോതിഷിയെ നിയമിക്കാനുള്ള വിവാദ ഉത്തരവ് പിൻവലിച്ചു. ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ‘ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി’ (OSD) ആയി നിയമിച്ച സർക്കാർ ഉത്തരവാണ് വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് റദ്ദാക്കിയത്.
നിയമനത്തിനെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും സാമൂഹിക പ്രവർത്തകരിൽ നിന്നും കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിജയ് തന്നെ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയത്. നിയമന ഉത്തരവ് തിരുത്തിയതായും റിക്കി രാധൻ ഇനി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പുനരാലോചന നടത്തുമെന്ന് വിജയ് നേരത്തെ സഭയിൽ അറിയിച്ചിരുന്നു.
സർക്കാർ സംവിധാനങ്ങളിൽ ജ്യോതിഷിയെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഈ ഹർജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ തിരക്കിട്ട് പിന്മാറിയത്. യുക്തിവാദ പ്രസ്ഥാനങ്ങൾക്ക് വലിയ സ്വാധീനമുള്ള തമിഴ്‌നാട് രാഷ്ട്രീയത്തിൽ, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇത്തരമൊരു നിയമനം വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് മുന്നിൽ കണ്ടാണ് നടപടി.
ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ അടിത്തറയായ യുക്തിചിന്തയ്ക്ക് വിരുദ്ധമാണ് ഈ നിയമനമെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു. ഒടുവിൽ ജനവികാരം കണക്കിലെടുത്ത് സർക്കാർ നിയമനത്തിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.
