Img credit - X
ടെഹ്രാൻ: പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ അഞ്ചാം ദിവസവും കടുക്കുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് പരസ്യ ഭീഷണി മുഴക്കി ഇറാന്റെ തലസ്ഥാനമായ ടെഹ്രാനിൽ കൂറ്റൻ ബിൽബോർഡ് പ്രത്യക്ഷപ്പെട്ടു. കോട്ടും സ്യൂട്ടും ധരിച്ച് ശവപ്പെട്ടിയിൽ കണ്ണും വായയും അടച്ച് മരിച്ചുകിടക്കുന്ന ട്രംപിന്റെ ചിത്രമടക്കമാണ് ബിൽബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ടെഹ്രാനിലെ തന്ത്രപ്രധാന കേന്ദ്രമായ ഇങ്കിലാബ് സ്ക്വയറിലാണ് ഈ പ്രകോപനപരമായ ബിൽബോർഡ് ഉയർന്നിട്ടുള്ളത്.
“ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും” എന്ന ഭീഷണി വാചകം ഇംഗ്ലീഷിലും പേർഷ്യൻ ഭാഷയിലും ബിൽബോർഡിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. തലമുടി ചീകാത്ത നിലയിലും കൈകൾ നെഞ്ചോട് ചേർത്തുവെച്ച നിലയിലുമാണ് ഇതിൽ ട്രംപിന്റെ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം “മിനാബിലെ കുട്ടികളുടെ ഓർമ്മയ്ക്ക്” എന്നും ബിൽബോർഡിൽ എഴുതിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ തകരുകയും യുഎസ് സൈന്യം ഇറാനെതിരായ ആക്രമണം കടുപ്പിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഭവവികാസം.
ഹോർമുസ് കടലിടുക്കിനായി പോരാട്ടം; വ്യോമാക്രമണം അഞ്ചാം ദിവസത്തിലേക്ക്
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ ഇറാന്റെ സൈനിക നിയന്ത്രണത്തിൽ നിന്ന് പൂർണ്ണമായും മോചിപ്പിച്ച് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് നിലവിൽ നീങ്ങുന്നത്. ഹോർമുസിനെ സംരക്ഷിക്കാൻ ഇറാൻ ഉപയോഗിക്കുന്ന കമാൻഡ് സെന്ററുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ വരും ദിവസങ്ങളിൽ ലക്ഷ്യം വെയ്ക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് ദിവസമായി ഈ മേഖലയിൽ യുഎസ് ആക്രമണം തുടരുകയാണ്.
അതേസമയം, നിലവിലെ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് പറയാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇറാൻ ചർച്ചകൾക്ക് തയ്യാറായി മടങ്ങിവന്നില്ലെങ്കിൽ രാജ്യത്തെ വൈദ്യുത നിലയങ്ങളും മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ചു തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ ഇറാൻ ഒരു ഒത്തുതീർപ്പ് ആഗ്രഹിക്കുന്നുണ്ടെന്നാണ് തന്റെ വിലയിരുത്തലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും നിലപാട് കടുപ്പിച്ചതോടെ പശ്ചിമേഷ്യ പൂർണ്ണമായ ഒരു യുദ്ധഭീതിയിലാണ്.
