തിരുവനന്തപുരം: നീണ്ട ഒൻപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരം മൃഗശാലയിലേക്ക് വീണ്ടും സീബ്രകളെത്തുന്നു. ഗുജറാത്തിലെ ‘ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ’ (വൻതാര) നിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരത്ത് എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു.
മൂന്നും അഞ്ചും വയസുള്ള സീബ്രകളെയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ ഇവയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രത്യേകം സജ്ജമാക്കിയ അനിമൽ ആംബുലൻസിൽ റോഡുമാർഗമാണ് ഇവയെ എത്തിക്കുന്നത്. വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള സംഘം അനുഗമിക്കുന്ന യാത്രയ്ക്ക് ഏകദേശം മൂന്ന് ദിവസത്തോളം സമയമെടുക്കും.
ബദലായി തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാരയിലേക്ക് നൽകും. വരും ഓണാവധിയിൽ തന്നെ സന്ദർശകർക്ക് സീബ്രകളെ കാണാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണങ്ങൾ പുരോഗമിക്കുന്നതെന്ന് മൃഗശാല ഡയറക്ടർ മഞ്ജുളാദേവിയും സൂപ്രണ്ട് ടി. വി. അനിൽ കുമാറും വ്യക്തമാക്കി.
2002-ൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്നെത്തിച്ച ‘സീത’ എന്ന സീബ്ര 2017-ൽ ചത്തതിനു ശേഷം തിരുവനന്തപുരം മൃഗശാലയിൽ സീബ്രകൾ ഉണ്ടായിരുന്നില്ല.
Thiruvananthapuram Zoo Zebras In Trivandrum Zoo Vantara Gujarat Kerala Zoo News Onam Attractions Trivandrum Kerala Animal Exchange Museum And Zoo Department Kerala Kerala News Malayalam
