തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ വേനൽ മഴ സജീവമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് മഴ ശക്തിപ്പെടാൻ കാരണം. അടുത്ത 48 മണിക്കൂറിനുള്ളിൽ ഈ ന്യൂനമർദ്ദം കൂടുതൽ കരുത്താർജ്ജിക്കുമെന്നാണ് ഐഎംഡി (IMD) നൽകുന്ന സൂചന.
ന്യൂനമർദ്ദത്തിന് പുറമെ, തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി നിലനിൽക്കുന്ന ചക്രവാതചുഴിയും മഴയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ കേന്ദ്രം മുതൽ തെക്കൻ ലക്ഷദ്വീപ് വരെയും, അറബിക്കടലിലെ ചക്രവാതചുഴി മുതൽ മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ വരെയും രണ്ട് വ്യത്യസ്ത ന്യൂനമർദ്ദ പാത്തികൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്താൽ മെയ് 14, 15 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്.
അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നലോടു കൂടിയ മഴ തുടരും. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
