തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘പ്രിയദർശിനി’ വൻ വിജയമെന്ന് ഗതാഗത മന്ത്രി സി. പി. ജോൺ. പദ്ധതി നടപ്പിലാക്കിയ ശേഷമുള്ള കഴിഞ്ഞ ഒരു മാസത്തിനിടെ കെഎസ്ആർടിസിയിൽ 3.81 കോടി സർവീസുകളാണ് നടത്തിയത്. കെഎസ്ആർടിസി ബസുകളിലെ പ്രതിദിന സ്ത്രീ യാത്രക്കാരുടെ എണ്ണം മുൻപുണ്ടായിരുന്ന അഞ്ചര ലക്ഷത്തിൽ നിന്നും 12 ലക്ഷമായി ഉയർന്നു എന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പ്രിയദർശിനി പദ്ധതി മൂലം കെഎസ്ആർടിസിക്ക് പ്രതിമാസം 60 കോടി രൂപയുടെ വരുമാന നഷ്ടമുണ്ട്. എന്നാൽ ഈ റവന്യൂ നഷ്ടം പരിഹരിക്കുന്നതിനായി ബജറ്റിൽ 600 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി അറിയിച്ചു. കെഎസ്ആർടിസിയുടെ ഈ പദ്ധതി കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും വലിയ ഉണർവ് നൽകിയിട്ടുണ്ട്. ഗവി, പൊന്മുടി, നെല്ലിയാമ്പതി തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായി. പ്രത്യേകിച്ച് മലക്കാപ്പാറയിൽ സന്ദർശകരുടെ എണ്ണത്തിൽ 48 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളിൽ വലിയ രീതിയിലുള്ള അധികാര വികേന്ദ്രീകരണം കൊണ്ടുവരാൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി എല്ലാ ഡിപ്പോകളിലും അതാത് പ്രദേശത്തെ എംഎൽഎമാർ അധ്യക്ഷന്മാരായുള്ള പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചു. യാത്രാ സംബന്ധമായ വിവരങ്ങൾക്കും പരാതികൾക്കുമായി ‘149’ എന്ന നമ്പറിൽ പുതിയ കോൾ സെന്റർ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, മികച്ച സേവനം കാഴ്ചവെയ്ക്കുന്ന കെഎസ്ആർടിസി ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് മാസത്തിലൊരിക്കൽ ബഹുമതികൾ നൽകി ആദരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വേളി മുതൽ പാർവതി പുത്തനാർ വരെയുള്ള ജലപാതയിലൂടെ പുതിയ പാസഞ്ചർ ബോട്ട് സർവീസ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനൊപ്പം വാഹനാപകടത്തിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനുള്ള ‘പി. എം. റാഹത്’ (PM Rahat) പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള റൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ചു കഴിഞ്ഞു.
ഈ പദ്ധതി പ്രകാരം വാഹനാപകടത്തിൽ പരിക്കേൽക്കുന്നവർക്ക് ഒന്നര ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായമായി ലഭിക്കും. അർഹരായ ആളുകൾക്ക് ഈ സാമ്പത്തിക സഹായം വേഗത്തിൽ ലഭ്യമാക്കുന്നതിനായി ആശുപത്രികളിൽ പ്രത്യേക സർക്കാർ ജീവനക്കാരെ നിയോഗിക്കുമെന്നും ഗതാഗത മന്ത്രി സി. പി. ജോൺ അറിയിച്ചു.
