ആദ്യവിവാഹബന്ധം നിയമപരമായി വേർപെടുത്താതെ രഹസ്യമായി രണ്ടാമതും വിവാഹം കഴിക്കാനെത്തിയ വരനെ വിവാഹവേദിയിലെത്തി ആദ്യഭാര്യ ചോദ്യം ചെയ്തതോടെ കല്യാണപ്പന്തലിൽ നാടകീയ രംഗങ്ങൾ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ചടങ്ങ് മുടങ്ങുകയും കൈയാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തതോടെ വിവരമറിഞ്ഞെത്തിയ പൊലീസ് വരനെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിഷയം വലിയ ചർച്ചയായിട്ടുണ്ട്.
2022-ലായിരുന്നു 32-കാരനായ യുവാവും 27-കാരിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ കുടുംബവഴക്കുകൾ രൂക്ഷമായതോടെ ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാഹമോചന കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
ഇതിനിടെയാണ് ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വിവരം യുവതിക്ക് അയൽവാസി വഴി ലഭിക്കുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ യുവതി സഹോദരിക്കൊപ്പം കാൺപൂരിലെ വിവാഹവേദിയിലെത്തുകയായിരുന്നു.
വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ വേദിയിലേക്ക് കയറിച്ചെന്ന യുവതി, വരൻ തന്റെ നിയമപരമായ ഭർത്താവാണെന്നും കേസ് തീർപ്പാകാതെ രണ്ടാമതൊരു വിവാഹത്തിന് അവകാശമില്ലെന്നും വ്യക്തമാക്കി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ഇതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ തർക്കവും സംഘർഷാവസ്ഥയുമുണ്ടായി.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം സ്ഥിതിഗതികൾ ശാന്തമാക്കുകയും വരനെയും ഇരുപക്ഷത്തെയും ആളുകളെയും പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. രാത്രി വൈകിയും സ്റ്റേഷനിൽ ചർച്ചകൾ തുടർന്നു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കേസ് കോടതിയിലിരിക്കെ നിയമപരമായ വേർപിരിയൽ പൂർത്തിയാകാതെ രണ്ടാമത് വിവാഹം കഴിക്കാൻ ശ്രമിച്ചതിന്റെ നിയമവശങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിലും വലിയ ചർച്ചകളാണ് നടക്കുന്നത്.
