തിരുവനന്തപുരം: ഓണാവധിക്ക് നാട്ടിലെത്തി മടങ്ങുന്ന പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് വിമാന കമ്പനികളുടെ വൻ കൊള്ള. ഗൾഫ് രാജ്യങ്ങളിലേക്ക് തിരികെ പോകുന്ന യാത്രക്കാരിൽ നിന്ന് പത്തിരട്ടിയോളം അധിക നിരക്കാണ് വിമാന കമ്പനികൾ നിലവിൽ ഈടാക്കുന്നത്. ഓണം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തിയ സാധാരണക്കാരായ പ്രവാസികൾ തിരികെ പോകാൻ ബാങ്ക് വായ്പയെടുക്കേണ്ട അവസ്ഥയിലാണ്.
12,000 രൂപ മുതൽ 22,000 രൂപ വരെ നിരക്കിൽ നാട്ടിലെത്തിയ പ്രവാസികൾക്ക് തിരികെ പോകാൻ 80,000 രൂപ മുതൽ 1,40,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് നൽകേണ്ടി വരുന്നത്. അതേസമയം, അയൽ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഇതിന്റെ 40 ശതമാനം മാത്രമാണെന്നതും പ്രവാസികളുടെ അമർഷത്തിന് കാരണമാകുന്നു.
പശ്ചിമേഷ്യൻ സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധികളും കാരണം ദുരിതത്തിലായ പ്രവാസി ജീവിതങ്ങളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ നടപടിക്കെതിരെ എയർ ട്രാവൽ ഏജൻസികളും രംഗത്തെത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് വർധനവിൽ പ്രതിഷേധിച്ച് വിമാന കമ്പനികൾക്കെതിരെ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രിയും കേരളത്തിൽ നിന്നുള്ള എം.പിമാരും അടിയന്തരമായി ഇടപെടണമെന്ന് ട്രാവൽ ഏജൻസികളും പ്രവാസി സംഘടനകളും ആവശ്യപ്പെടുന്നു. സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ നിരവധിയാളുകളുടെ തൊഴിൽ പോലും അപകടത്തിലാകുന്ന സ്ഥിതിയാണുള്ളത്.
#NRIKerala #FlightTicketSurge #AirFareHike #KeralaNews #PravasiMalayali #GulfNews #OnamReturns #KeralaTourism
