കണ്ണൂർ: മൊബൈൽ ഫോൺ ഗെയിം പതിവാക്കിയത് വീട്ടുകാർ വിലക്കിയതിൽ മനംനൊന്ത് പ്ലസ് ടു വിദ്യാർത്ഥി വീടുവിട്ടിറങ്ങി. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ 17കാരൻ ശിവസൂര്യയെയാണ് കാണാതായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്ന് ദിവസം മുൻപാണ് ശിവസൂര്യയെ കാണാതാകുന്നത്. വീടുവിട്ടിറങ്ങുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. “ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും” എന്ന് എഴുതിയ കത്ത് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
മൊബൈൽ ഫോൺ ഉപയോഗവും ഗെയിം കളിയും അതിരുകടന്നതോടെ ശിവസൂര്യയിൽ നിന്ന് പിതാവ് ജിഗീഷ് ഫോൺ വാങ്ങി വെച്ചിരുന്നതായി കുടുംബം പറയുന്നു. ഇതിലുള്ള പ്രതിഷേധമാണ് വിദ്യാർത്ഥിയുടെ നാടുവിടലിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ മൊബൈൽ ഫോണോ മറ്റ് യാത്രാ വിവരങ്ങളോ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
