Screenshot
2026 ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടങ്ങൾക്ക് നാടകീയ അന്ത്യം. അവസാന റൗണ്ട് മത്സരങ്ങളിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായ മെക്സിക്കോ തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്നപ്പോൾ, ഏഷ്യൻ വമ്പന്മാരായ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് യോഗ്യത നേടി.
മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെക്ക് റിപ്പബ്ലിക്കിനെ തകർത്തത്. ആദ്യ പകുതി ഗോൾരഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ മെക്സിക്കോ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 54-ാം മിനിറ്റിൽ മാറ്റിയോ ചാവേസ് ആദ്യ ഗോൾ നേടി. പിന്നാലെ ജൂലിയൻ ക്വിനോണസ് ലീഡ് രണ്ടാക്കി. ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ ആൽവാരോ ഫിഡാൽഗോ മൂന്നാം ഗോളും നേടി. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഹാവിയർ അഗ്യുറെയുടെ മെക്സിക്കോ നോക്കൗട്ടിലേക്ക് കടക്കുന്നത്.
ലോകകപ്പിൽ മെക്സിക്കോയ്ക്കായി ആദ്യ ഇലവനിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം (17 വയസ്സ്) എന്ന റെക്കോർഡ് യുവ മിഡ്ഫീൽഡർ ഗിൽബെർട്ടോ മോറ സ്വന്തമാക്കി. പരാജയപ്പെട്ട ചെക്ക് റിപ്പബ്ലിക്ക് ലോകകപ്പിൽ നിന്ന് പുറത്തായി.
മോണ്ടെറി സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു മത്സരത്തിൽ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ദക്ഷിണാഫ്രിക്ക വീഴ്ത്തിയത്. 63-ാം മിനിറ്റിൽ ഷെപാങ് മൊറേമിയുടെ പാസിൽ നിന്ന് തപെലോ മാസെകോ ആണ് ദക്ഷിണാഫ്രിക്കയുടെ ചരിത്ര വിജയഗോൾ നേടിയത്. ദക്ഷിണ കൊറിയൻ നായകൻ സൺ ഹ്യൂങ് മിൻ ആദ്യ പകുതിയിൽ കളിച്ചിരുന്നില്ല. ഈ വിജയത്തോടെ ഗ്രൂപ്പിൽ രണ്ടാമതെത്തിയ ദക്ഷിണാഫ്രിക്ക റൗണ്ട് ഓഫ് 32-ൽ കാനഡയെ നേരിടും. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായ ദക്ഷിണ കൊറിയക്ക് പ്രീ-ക്വാർട്ടറിൽ പ്രവേശിക്കാൻ ഇനി മറ്റ് ഗ്രൂപ്പുകളിലെ മത്സരഫലങ്ങൾക്കായി കാത്തിരിക്കണം.
#worldcup2026#sothafrica
