തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ തുടർന്ന് വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ). കോൺഗ്രസ് ഉപാധിയോടെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐയോടും സിപിഎമ്മിനോടും പിന്തുണ തേടി വിജയ്. സംസ്ഥാന നേതൃത്വങ്ങൾ ആദ്യം ചർച്ച ചെയ്യുമെന്ന് രണ്ട് പാർട്ടികളുടെയും കേന്ദ്ര നേതാക്കൾ അറിയിച്ചു. വിജയ്ക്ക് പിന്തുണ നൽകണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം.
അതേസമയം, മന്ത്രിസഭ രൂപീകരണത്തിന് അവകാശം ഉന്നയിച്ച് ടിവികെ നൽകിയ കത്തിൽ, ഗവർണർ ഇന്ന് തീരുമാനം എടുത്തേക്കും. ടിവികെയ്ക്ക് പിന്തുണ നൽകുന്ന കത്ത് കോൺഗ്രസ് ഇന്ന് ഗവർണർക്ക് കൈമാറും. ഇടത് പാർട്ടികളുടെ പിന്തുണ കൂടി ഉറപ്പാക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെ തന്നെ ഇടത് നേതാക്കളോട് സംസാരിച്ചു. അണ്ണാഡിഎംകെയുമായി സഖ്യമില്ലെന്ന് ടിവികെ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ബിജെപി പിന്തുണ തേടരുത്, എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടരുത് എന്നീ ഉപാധികളാണ് കോൺഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ടിവികെ ഉപാധികൾ സമ്മതിച്ചാൽ സിപിഎം, സിപിഐ, വിസികെ, ലീഗ് എന്നീ പാർട്ടികളുമായി സംസാരിക്കാമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. പിന്തുണ തേടി വിജയ്‍ കത്ത് നല്‍കിയതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇടതുപക്ഷ ദേശീയ നേതാക്കളുമായി സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്. വിജയ്‍യെ ബിജെപി പാളയത്തിൽ എത്തിക്കരുതെന്നാണ് കോൺഗ്രസ് നിലപാട് എന്ന് ഖർഗെ പറഞ്ഞു.
