ന്യൂഡൽഹി: ഇന്ധനവില തവണകളായി വർദ്ധിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനങ്ങളുടെ പോക്കറ്റടിക്കുകയാണെന്ന കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ പെട്രോളിനും ഡീസലിനും തവണകളായി എട്ട് രൂപയോളമാണ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത്. ജനങ്ങൾ പെട്ടെന്ന് അറിയാത്ത രീതിയിൽ, രഹസ്യമായി അവരുടെ പോക്കറ്റടിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ വില ഒന്നിച്ച് കൂട്ടാതെ തവണകളായി ഉയർത്തുന്ന തന്ത്രം പ്രയോഗിക്കുന്നതെന്നും ഇന്ധനവിലയിലുള്ള ഈ വർദ്ധനവ് വരും ദിവസങ്ങളിലും തുടരുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
‘വിലക്കയറ്റ മനുഷ്യൻ’ (മഹംഗായി മാൻ) ആയ നരേന്ദ്ര മോദി പൊതുജനങ്ങൾക്ക് നേരെ വീണ്ടും ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് അദ്ദേഹം ഹിന്ദിയിലുള്ള തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. രാജ്യത്ത് വലിയൊരു സാമ്പത്തിക കൊടുങ്കാറ്റ് വരാൻ പോകുകയാണെന്ന് താൻ മാസങ്ങളായി മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. എന്നാൽ പ്രധാനമന്ത്രി മോദി എപ്പോഴും ചെയ്യാറുള്ളതുപോലെ ഈ മുന്നറിയിപ്പുകളെല്ലാം പൂർണ്ണമായി അവഗണിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് മുന്നിൽ വൻ വാഗ്ദാനങ്ങൾ നൽകുകയും, അത് കഴിയുമ്പോൾ ജനങ്ങളുടെ പോക്കറ്റടിക്കുകയും ചെയ്യുക എന്നത് മാത്രമാണ് പ്രധാനമന്ത്രിയുടെ ഒരേയൊരു ജോലിയെന്നും രാഹുൽ ഗാന്ധി കടുത്ത ഭാഷയിൽ പരിഹസിച്ചു.
