തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിന്റെ സ്നേഹത്തണലിലേക്ക് ആയിരാമത്തെ അതിഥിയെത്തി. തിരുവനന്തപുരത്തെ സമിതി ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലിലാണ് അഞ്ച് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് എത്തിയത്. ആയിരാമതായി എത്തിയ ഈ കൺമണിക്ക് ‘സഹസ്ര’ എന്നാണ് ശിശുക്ഷേമ സമിതി പേരിട്ടിരിക്കുന്നത്.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് സമിതി അധികൃതർ കുഞ്ഞിനെ ഏറ്റെടുക്കുകയും ആവശ്യമായ പരിചരണവും വൈദ്യസഹായവും ലഭ്യമാക്കുകയും ചെയ്തു.
കാൽ നൂറ്റാണ്ടിലേക്ക് അടുക്കുന്ന കരുതലുകൾ
2002-ലെ ശിശുദിനത്തിലാണ് കുഞ്ഞുങ്ങൾക്ക് കരുതലായി തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ആദ്യമായി അമ്മത്തൊട്ടിൽ സ്ഥാപിക്കുന്നത്. അക്കാലത്ത് വലിയ ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും വഴിവെച്ച ഈ സംരംഭം, ഇന്ന് 24 വർഷങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്തെ 14 ജില്ലകളിലും വിജയകരമായി പ്രവർത്തിച്ചുവരുന്നു.
നിള, മഴ, വേനൽ, കതിർ, തെന്നൽ തുടങ്ങി നൂറുകണക്കിന് കുരുന്നുകളാണ് അമ്മത്തൊട്ടിലിന്റെ കരുതൽ തണലിൽ വളർന്ന് വലിയ മനുഷ്യരായത്.
ഉപേക്ഷിക്കപ്പെട്ടവരിൽ കൂടുതലും പെൺകുട്ടികൾ
അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്നത് സങ്കടകരമായ യാഥാർത്ഥ്യമാണ്. ഇതുവരെ എത്തിയ 1,000 കുട്ടികളിൽ 681 പേരും പെൺകുട്ടികളാണ്. 319 പേരാണ് ആൺകുട്ടികൾ.
-
ആദ്യത്തെ കുഞ്ഞ്: നിത്യ (പെൺകുട്ടി)
-
നൂറാമത്തെ കുഞ്ഞ്: ശതശ്രീ (പെൺകുട്ടി)
-
ആയിരാമത്തെ കുഞ്ഞ്: സഹസ്ര (പെൺകുട്ടി)
അതേസമയം, അമ്മത്തൊട്ടിലിലെത്തുന്ന കുട്ടികളിൽ പെൺകുട്ടികളാണ് കൂടുതൽ ഉപേക്ഷിക്കപ്പെടുന്നതെങ്കിലും, ദത്തെടുക്കലിനായി എത്തുന്ന പുതിയ മാതാപിതാക്കൾ ഏറ്റവും കൂടുതൽ താല്പര്യം കാണിക്കുന്നത് പെൺകുട്ടികളെ സ്വീകരിക്കാനാണെന്നത് വലിയൊരു പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് സമിതി ഭാരവാഹികൾ വ്യക്തമാക്കുന്നു.
