ഐപിഎൽ ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടേറ്റ (ആർസിബി) കനത്ത തോൽവിക്ക് പിന്നാലെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകനോട് കയർത്ത് ഗുജറാത്ത് ടൈറ്റൻസ് താരം ഗ്ലെൻ ഫിലിപ്സ്. മത്സരത്തിന്റെ പ്ലെയിങ് ഇലവനിൽ ഇല്ലാതിരുന്നിട്ടും ഫിലിപ്സ് മാധ്യമങ്ങളെ കാണാൻ എത്തിയത് പലരിലും അത്ഭുതമുണർത്തിയിരുന്നു. ഇതിനിടെ ഒരു റിപ്പോർട്ടർ ഉന്നയിച്ച ചോദ്യമാണ് ന്യൂസിലാൻഡ് താരത്തെ ചൊടിപ്പിച്ചത്.
ആർസിബി സ്കോർ ബോർഡിൽ 254 റൺസ് എന്ന കൂറ്റൻ സ്കോർ അടിച്ചുകൂട്ടിയപ്പോൾ തന്നെ ഗുജറാത്ത് ടൈറ്റൻസ് മനസ്സുകൊണ്ട് തോൽവി സമ്മതിച്ചിരുന്നോ എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. ഇതിനാണ് കടുത്ത ഭാഷയിൽ ഫിലിപ്സ് മറുപടി നൽകിയത്.
“ഈ ചോദ്യം തികഞ്ഞ വിഡ്ഢിത്തമാണ്, തികച്ചും മോശം ചോദ്യം. നമ്മൾ തോൽവി സമ്മതിക്കാൻ പോവുകയാണ് എന്ന് ചിന്തിച്ച് ആരും കളിക്കളത്തിലേക്ക് ഇറങ്ങാറില്ല. പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരെന്ന നിലയിൽ ഞങ്ങൾ എന്തിനാണ് അങ്ങനെ ചെയ്യുന്നത്? ഞങ്ങൾ കളത്തിൽ ഇറങ്ങി ഞങ്ങളുടെ പരമാവധി ശ്രമിച്ചു. നിർഭാഗ്യവശാൽ 250-ലധികം റൺസ് പിന്തുടരുമ്പോൾ എല്ലാം അനുകൂലമായി വരണമെന്നില്ല. കാര്യങ്ങൾ അനുകൂലമാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്, എന്നാൽ അത് നടന്നില്ല.” – ഗ്ലെൻ ഫിലിപ്സ് വ്യക്തമാക്കി.
കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് പരാജയപ്പെട്ടതിന്റെ നിരാശയിൽ നിൽക്കെ മാധ്യമപ്രവർത്തകന്റെ ഭാഗത്തുനിന്നുണ്ടായ നെഗറ്റീവ് ചോദ്യമാണ് താരത്തെ പരസ്യമായി പ്രകോപിപ്പിച്ചത്.
