സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ഇടത്-ബിജെപി അനുകൂലികളുടെ കടുത്ത വിമർശനം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിജയിപ്പിച്ചതിനുള്ള ഉപകാരസ്മരണയാണ് ഈ നിയമനമെന്നാണ് പ്രധാന ആരോപണം. എന്നാൽ, ഈ വിവാദങ്ങളെയെല്ലാം തള്ളിക്കൊണ്ട് കോൺഗ്രസ് നേതൃത്വവും മുഖ്യമന്ത്രിയുടെ ഓഫീസും രംഗത്തെത്തിയിട്ടുണ്ട്.
കേൽക്കറുടെ നിയമനത്തിന് പിന്നാലെ ബിജെപിയുമായി യുഡിഎഫിന് പുതിയ ഡീൽ ഉണ്ടെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്. തെരഞ്ഞെടുപ്പ് പൂർണ്ണമായി നിയന്ത്രിച്ച ഒരു ഉദ്യോഗസ്ഥൻ പെട്ടെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുന്നത് നിഷ്കളങ്കമല്ലെന്നും, തെരഞ്ഞെടുപ്പ് ഫലം വി.ഡി. സതീശൻ കൃത്യമായി പ്രവചിച്ചതിന് പിന്നിലെ രഹസ്യം ഇതാണെന്നും പോസ്റ്റുകളിൽ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇടത് പ്രൊഫൈലുകൾ ഈ നിയമനത്തെ ചോദ്യം ചെയ്യുന്നത്. പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നപ്പോൾ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയാക്കിയതിനെതിരെ രാഹുൽ ഗാന്ധി അന്ന് നടത്തിയ ‘വലിയ കൊള്ളയ്ക്ക് വലിയ പ്രതിഫലം’ എന്ന വിമർശനം ഓർമ്മിപ്പിച്ചുകൊണ്ട്, കോൺഗ്രസിന്റേത് ഇരട്ടത്താപ്പാണെന്ന് ബിജെപി നേതാക്കളും ആരോപിക്കുന്നുണ്ട്.
എന്നാൽ, ഈ നിയമനത്തിൽ യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും തികച്ചും കാര്യശേഷിയുള്ള, നിഷ്പക്ഷനായ ഒരു ഉദ്യോഗസ്ഥനെന്ന നിലയിലാണ് രത്തൻ ഖേൽക്കറെ നിയമിച്ചതെന്നും മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആദ്യം എം.ജി. രാജമാണിക്യത്തിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം പിന്മാറിയ സാഹചര്യത്തിലാണ് കേൽക്കറിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ഉന്നയിച്ച പരാതികൾ പരിഹരിച്ച് തികച്ചും സുതാര്യമായാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും, കത്തിലെ ബിജെപി സീൽ വിവാദത്തിലോ തപാൽ വോട്ട് പ്രശ്നത്തിലോ കേൽക്കർ വ്യക്തിപരമായി തെറ്റുകാരനല്ലെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പക്ഷം.
